വാഷിംഗ്ടൺ: സമാധാന നൊബേൽ പുരസ്കാരം നിഷേധിച്ചതുകൊണ്ട് സമാധാനത്തിനായി പ്രവർത്തിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നോർവീജിയൻ പ്രധാനമന്ത്രി യോനാസ് ഗാർ ടൂറയ്ക്കു കത്തെഴുതി.
എട്ടിലധികം യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് സമാധാന പുരസ്കാരം നൽകേണ്ടതില്ലെന്ന് നോർവേ തീരുമാനിച്ചതിനാൽ സമാധാനത്തെക്കുറിച്ച് ചിന്തിക്കേണ്ട ബാധ്യത എനിക്കില്ല- ട്രംപ് എഴുതി.
നാഷണൽ സെക്യൂരിറ്റി കൗൺസിൽ വാഷിംഗ്ടൺ ഡിസിയിലെ യൂറോപ്യൻ അംബാസഡർമാർക്കും കത്ത് കൈമാറി. ഇനിയങ്ങോട്ട് സമാധാനത്തെക്കുറിച്ചു ചിന്തിച്ച് സമയം കളയേണ്ടതില്ലെന്നും തന്റെ രാജ്യത്തിന് ആവശ്യമായതിനെക്കുറിച്ചു മാത്രമായിരിക്കും ചിന്തിക്കുകയെന്നും ട്രംപ് വ്യക്തമാക്കി.
ഗ്രീൻലൻഡിനെക്കുറിച്ചുള്ള അവകാശവാദങ്ങളും സമാധാന നൊബേൽ കിട്ടാത്തതുമായി ട്രംപ് ബന്ധിപ്പിച്ചു. ഗ്രീൻലൻഡ് ദ്വീപിനുമേൽ ഡെന്മാർക്കിന് അവകാശമില്ല.
റഷ്യയിൽനിന്നോ ചൈനയിൽനിന്നോ ആ ഭൂമിയെ സംരക്ഷിക്കാൻ ഡെന്മാർക്കിന് കഴിയില്ല, അല്ലെങ്കിലും അവർക്ക് എങ്ങനെയാണ് അവകാശം ലഭിക്കുന്നത്? രേഖാമൂലമുള്ള തെളിവുകളൊന്നുമില്ല.
നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പ് ഒരു ബോട്ട് അവിടെ വന്നിറങ്ങി എന്നതിനപ്പുറം അവർക്ക് ഗ്രീൻലാൻഡിൽ അവകാശമൊന്നുമില്ല. അങ്ങനെ നോക്കിയാൽ ഞങ്ങളുടെ ബോട്ടുകളും അവിടെ എത്തിയിട്ടുണ്ട്- ട്രംപ് കത്തിൽ പറയുന്നു.